March 31, 2009

ചിട്ടിപിടിത്തവും ചില അമളികളും

ചിട്ടി പിടിച്ചവന്‍ പുലിവാലുപിടിക്കുമെന്നുള്ളത് എന്റെ അടുത്തിടെ ഉണ്ടായ ഒരു അനുഭവം എന്നെ പഠിപ്പിച്ചു.


കെ. എസ്.എഫ്.ഇ യുടെ ഒരു ചിട്ടിവിളിച്ചെടുത്തിട്ട് കാശ് വാങ്ങിക്കാന്‍ വേണ്ടി ചെന്ന എനിക്ക് ഒരു നീണ്ട ലിസ്റ്റ് എടുത്ത് തന്നു അവിടുത്തെ മാനാജെര്. എന്നിട്ട് സെക്യുരിറ്റിക്ക് വേണ്ടി വെക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരത്തിന്റെ കൂടെ ഇതൊക്കെ വേണമെന്ന്.വേറെ ഒന്നു രണ്ട് ഓപ്ഷന്‍ തന്നതില്‍ എനിക്ക് തോന്നി ആധാരം തന്നെയാണ് നല്ലതെന്ന് കാരണം മറ്റുള്ള ഓപ്ഷനൊക്കെ മറ്റൊരാളെ ആശ്രയിക്കേണ്ടിവരുന്നതാണ്.


നല്ല പാതിയേയും കൂട്ടി നേരെ ചെന്ന് കയറിയത് വില്ലേജോഫീസിലേക്കായിരുന്നു.
1)കൈവശാവകാശം
2)സ്ഥലത്തിന്റെ സ്കെച്ച്
3)നികുതി അടച്ച രസീത്
എന്നീ അയിറ്റംസ് ഒക്കെ പുല്ലു പോലെ തരാമെന്നേറ്റു വില്ലേജോഫീസര്‍.പക്ഷേ, മരിച്ചുപോയ വല്യുപ്പാന്റെ ഫാമിലി സര്‍ട്ടിഫിക്കെറ്റ് (കുടുമ്പസ്വത്ത് ഭാഗം വെച്ച് കിട്ടിയത് ഒരാളുടെ ഓഹരി എനിക്ക് വിറ്റു,അതു വഴിയാണ് ഈ പറമ്പ് എന്റെ പേരില്‍ വന്നത്) ,അതിന് വല്യുപ്പാന്റെ പ്രായത്തിലുള്ള രണ്ടാളുടെ സ്റ്റെയിറ്റ്മെന്റ് വില്ലേജില്‍ ചെന്ന് കൊടുക്കണമെന്ന്. പെട്ട് പോയെന്ന് പറഞ്ഞാ മതിയല്ലൊ ...


വില്ലേജ് ഓഫീസറ് ചേട്ടനോട് വിനീതനായിക്കൊണ്ട് ഞാന്‍ പറഞ്ഞു, വല്യുപ്പ മരിച്ചിട്ട് ഏതാണ്ട് ഒര് പത്ത് കൊല്ലമെങ്കിലുമായി, പിന്നെ അദ്ദേഹം മരിച്ചത് തന്നെ നൂറിലുമേല്‍ പ്രായമായിട്ടാ ,അത്രെക്ക് പയക്കമുള്ള ആള്‍ക്കാര് പോയിട്ട് തേക്കോ പ്ലാവോ പോലും ആ നാട്ടിലെങും കാണില്ല.അതുകൊണ്ട്,അതൊയിച്ചുള്ള എന്ത് വേണമെങ്കിലും പറഞ്ഞോ ഞാന്‍ നോക്കാമെന്ന്.ഒടുക്കം അദ്ദേഹം പ്രായം ഇച്ചിരി കുറച്ച് തന്നു ,ഒരു പത്തെഴുപത് വയസ്സുള്ള രണ്ടാളുടെ സ്റ്റെയിറ്റ്മെന്റ് മതിയെന്നാക്കി....ഹാവൂ അവിടെ ഞാന്‍ രക്ഷപ്പെട്ടു.


പിന്നെ ഞാന്‍ ലിസ്റ്റ് എടുത്ത് നോക്കിയപ്പോള്‍ വേറൊരു അയിറ്റം കിടക്കുന്നു......കുടിക്കടം .റജിസ്റ്റ്രാര്‍ ഓഫീസില്‍ നിന്നും കൊടുക്കുന്ന പറമ്പിന്റെ ക്രയവിക്രയത്തിന്റെ ലിസ്റ്റ്....ഓരോ പേരുകളേ..


അടുത്ത ദിവസം തന്നെ അമ്പലത്ത് കുളങ്ങര രജിസ്റ്റ്രാര്‍ ഓഫീസിന്റെ അടുത്ത് തന്നെ എനിക്ക് പരിജയമുള്ള ആധാരമെഴുത്ത് കാരന്‍ മൂ‍സാക്കാന്റെ അടുത്ത് ചെന്നു. പുള്ളിക്കാരനാവുമ്പോള്‍ എളുപ്പത്തില്‍ സങ്ങതി ഒപ്പിച്ചെടുക്കാനാവും എന്നു കരുതിയാണ് അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കേറിയത്. ചെന്ന് കയറി,ആവശ്യമറിയിച്ചപ്പോള്‍ ആധാരം കൊടുക്കാന്‍ പറഞ്ഞു. മൂസാക്കാ ആധാരം വാങ്ങിയിട്ട് ഒരു മൂന്ന് പേജ് മറച്ചിട്ട് മടക്കി എന്റെ കയ്യില്‍ തന്നെ തന്നു എന്നിട്ട് കള്ളികളായിട്ടുള്ള ഭാഗം കാണിച്ചിട്ട് എന്നോട് പറഞ്ഞു ഇതിന്റെ ഒരു മൂന്ന് 'പട്ടിക' ഇങ്ങ് എടുത്തോ എന്ന്.


ഞാന്‍ കേട്ട പാതി കേള്‍ക്കാത്ത പാതി നേരെ രെജിസ്റ്റ്രാര്‍ ഓഫീസില്‍ ചെന്ന് കയറി.അവിടെ ആദ്യം കണ്ട ചേട്ടനോട് തന്നെ കാര്യം പറഞ്ഞു.ചേട്ടന്‍ എന്നെ ഒന്ന് ഇരുത്തി നോക്കി ,എവിടുന്ന് കുറ്റിയും പറച്ചോണ്ട് വരുന്നെടാ എന്നുള്ള രീതിയില്‍.ഇതാ താഴത്തെ ഫോട്ടോസ്റ്റാറ്റ് കടയില്‍ കൊടുത്താമതി ,അവരെട്ത്ത് തരും തന്റെ ‘പട്ടിക’ എന്ന് പറഞ്ഞ് .


അവിടുന്ന് ഇറങ്ങി ഫോട്ടോസ്റ്റാറ്റ് കടയില്‍ കയറാന് നേരത്ത് ,അവിടെ അതാ നില്‍ക്കുന്ന് നമ്മുടെ മൂസാക്കാന്റെ വലം കയ്യി റൈറ്ററത്തി (എഴുത്തുകാരി എന്നും പറയാം) ഏതോ ഒരു താത്ത.താത്ത എന്നെ കണ്ടതും ഒരു ചോദ്യം..പട്ടിക എടുക്കാന്‍ നിങ്ങള് എന്തിന്നാ രെജിസ്റ്റ്രാര്‍ ഓഫീസിലൊക്കെ പോയത് ഇവിടെ വന്നാ പോരെ എന്ന്. അത് കേട്ടപ്പോള്‍ അറിയാതെ മനസ്സില്‍ പറഞ്ഞുപോയി ഞാനായത് കൊണ്ട് റെജിസ്റ്റ്രാഫീസിലേ പോയുള്ളൂ ,വേറെ വല്ലോരും ആയിരുന്നേല്‍ നേരെ മരമില്ല് തപ്പി പോയേനെ ‘പട്ടിക’ അന്യേഷിച്ച്.......


ഒടുക്കം ,ലിസ്റ്റിലെ അയിറ്റംസ് തികച്ച് കൊണ്ട് കെ.എസ്.എഫ്.ഇ യുടെ പടികയറുമ്പോള്‍ ലീവ് തീരാന്‍ രണ്ട് ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ