January 17, 2008

ഒരു രാജസ്ഥാനീ സ്വീകരണം

അതിഥി സല്‍‌ക്കാരമായാല്‍ ഇങ്ങനെ വേണം.......

വീട് വിട്ട് ഫീല്‍ഡും തേടി പോകുന്ന ജീവിതയാത്രയില്‍ കോട്ട കൊത്തളങ്ങളുടെ സൊന്തം നാടായ രാജസ്ഥാനിലെ ബാര്‍മര്‍ എന്ന സ്ഥലത്ത് കെയ്‌ന്‍ എനര്‍ജി എന്ന എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന സമയം.

ഒരു ദിവസം കൂടെ ജോ‍ലി ചെയ്യുന്ന രാജസ്ഥാനി രാം‌ലാല്‍ അവന്റെ വീട്ടിലേക്ക് ക്ഷണിച്ചു.ഞാനും കൂടെ ജോലി ചെയ്യുന്ന ജോര്‍ജ് എന്ന ഇരിങ്ങാലക്കുടക്കാരനും ഉടനെ സമ്മതം മൂളിയതിന്റെ പിന്നിലെ പ്രധാന കാരണം പുറമെ നിന്നും നോക്കിയാല്‍ വൈക്കോല്‍ കൂന പോലെ തോന്നുന്ന ഇവരുടെ വീടൊന്നു കാണുക എന്നുള്ളതായിരുന്നു.


അന്ന് വൈകീട്ട് തന്നെ ഡ്രൈവര്‍ ഗംഗാറാമിനെയും കൂട്ടി ബാര്‍മര്‍ അങ്ങാടിയില്‍ പോയി കുറച്ച് ചോക്ക്ലേറ്റും ഫ്രൂട്സും ഒക്കെ വാങ്ങി ഞങ്ങള്‍ രാം‌ലാലിന്റെ വീട്ടിലേക്ക് പോയി. പോകുന്ന വഴിയില്‍ രാം‌ലാല്‍ പണ്ട് പഠിച്ച സ്കൂള്‍ കാണിച്ചു തന്നു.വീട്ടില്‍ നിന്നും 8 കിലോമീറ്റര്‍ ദൂരെയുള്ള സ്കൂളില്‍ നടന്നാണത്രെ പോയിരുന്നത്.



ടാര്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മരുഭൂമി താണ്ടി വേണം പുള്ളിക്കാരന്റെ വീട്ടില്‍ എത്താന്‍ ,വണ്ടി 4x4 അല്ലെങ്കിലും വലിയ പ്രശ്നങ്ങളൊന്നും കൂടാതെ പുള്ളിക്കാരന്റെ വീടിന്റെ അടുത്ത് ചെന്ന് ഇറങ്ങാന്‍ സാധിച്ചു.


പുറത്ത് നിന്ന് നോക്കിയാല്‍ രണ്ട് വൈക്കോല്‍ കൂന നില്‍ക്കുന്ന പോലെ തോന്നും വീട് കാണാന്‍(നാട്ടിന്‍ പുറത്തുള്ള ഒട്ടു മിക്ക വീടുകളും ഇങ്ങനെ തന്നെ ആയീരുന്നു).നിലത്ത് നിന്നും ഒരാള്‍ പൊക്കം വരെ വൃത്താകൃതിയില്‍ കല്ലു വച്ച് കെട്ടും എന്നിട്ട് അതിന്റെ മുകളില്‍ നമ്മുടെ നാട്ടില്‍ ഓല വെച്ച് പുര മേയുന്നതിനു പകരം ചുള്ളികമ്പ് അടുക്കി വെച്ചിട്ട് നാലോ അഞ്ചോ ഇഞ്ച് കനത്തില്‍ മുളച്ച് വരുന്ന കൂണിന്റെ തൊപ്പി പോലെ വെച്ച് കെട്ടും,പൊള്ളുന്ന ചൂടില്‍ നിന്നും രക്ഷ നേടാന്‍ ഒരു പരിധി വരെ ഇങ്ങനെയുള്ള വീടുകള്‍ സഹായകമത്രെ.മൊത്തം നാലോ അഞ്ചോ ആള്‍ക്ക് കിടക്കാനുള്ള സൌകര്യം കാണും ഒരു വീട്ടില്‍, ഇതു പോലുള്ള രണ്ട് വീടുകള്‍ ചേര്‍ന്നതായിരുന്നു രാം‌ലാലിന്റെ വീട്.


ഞങ്ങളെ കണ്ടതും ഒരൊന്നൊന്നെര മീറ്റര്‍ സാരി വലിച്ച് തലയില്‍ കെട്ടിയ ഒരു കപ്പടാ മീശക്കാരന്‍ ഞങ്ങളോട് കേറി ഇരിക്കാന്‍ വേണ്ടി പറഞ്ഞു.രാം‌ലാലിന്റെ ചേട്ടനായിരുന്നു അത്.(പിന്നെ തലയില്‍ കെട്ടിയത് സാരിയൊന്നുമല്ല അവരുടെ തലപ്പാവാണ്)


ജോര്‍ജിനെ ചൂണ്ടി കാണിച്ചിട്ട് ഇതാണെന്റെ ബോസ്സ് എന്ന് പറഞ്ഞതും കപ്പടാ മീ‍ശക്കാരന്റെ വിനയവും ആദരവുമൊക്കെ പത്തു മടങ്ങ് കൂടി.ഉടനെ അകത്ത് പോയിട്ട് ഒരു പോളിത്തീ‍ന്‍ കവറില്‍ വെടിമരുന്ന് കഞ്ഞി വെള്ളത്തില്‍ കുഴച്ച പോലെ ഒരു സാധനം കൊണ്ടു വന്നു,എന്നിട്ട് അതില്‍ നിന്നും ഒരു ഉരുള എടുത്ത് ജോര്‍ജിന് നീട്ടി.കാക്ക തേങ്ങാ പൂളു കണ്ട പോലെ ജോര്‍ജ് ആ സാധനത്തിലേക്ക് ഇടങ്കണ്ണിട്ടൊന്നു നോക്കി,എന്നിട്ട് ചോദിച്ചു

‘ക്യാ ഹെ യെ’

കപ്പടാ മീശക്കാരന്‍ പറഞ്ഞു

‘ഒഫിയാം ഹെ സാബ് ‘

ഒരുപിടിയും കിട്ടുന്നില്ലെന്ന് കണ്ട് ഡ്രൈവര്‍ ഗംഗാറാം കേറി ഇടപെട്ടു:സാര്‍ ,ഇതു ഒപിയം എന്ന് പേരുള്ള ഒന്നാം തരം മയക്കുമരുന്നാണ്.ഒപിയം എന്ന് കേട്ടപ്പോളുണ്ടായ ഞെട്ടെലില്‍ ജോര്‍ജ് ഇരുന്ന ഇരിപ്പില്‍ നിന്നും രണ്ടടി പൊങ്ങിയതായിട്ട് എനിക്ക് തോന്നി.ഒരു തരത്തില്‍ ‘ഞങ്ങളാ ടൈപ്പല്ല ചേട്ടാ’ എന്ന് പറഞ്ഞ് അയാളെ വിശ്വസിപ്പിച്ചു.

ഈ സാധനം രാജസ്ഥാനികള്‍ വീട്ടില്‍ ‘കാര്യപ്പെട്ടവര്‍’ വിരുന്നു വരുമ്പോള്‍ കൊടുക്കാറുള്ളതാണെന്ന് പീന്നീട് ഗംഗാറാമാണ്‌ പറഞ്ഞു തന്നത്.

ഓരോ നാട്ടിലെ ഓരോരോ രീതികളേ

January 7, 2008

കൈലോടി തോടും എന്റെ കുട്ടിക്കാലവും

നിറഞ്ഞു കവിഞ്ഞൊഴുകുന്ന കൈലോടി തോട്ടില്‍ ഒന്നര ആള്‍ക്ക് വെള്ളമുള്ളപ്പോള്‍ ഓരോരുത്തര്‌ സമ്മര്‍ സോട്ട് അടിച്ച് ചാടി വീണിട്ട് കയ്യും കാലും വെള്ളത്തിലടിച്ച് നീന്തി പോകുന്നത് വളരെ കൌദുകത്തോടെ നോക്കി നിന്നിട്ടുണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോള്‍.

ഇങ്ങനെ ആള്‍ക്കാര്‍ നീന്തുന്നത് കണ്ട് വളര്‍ന്നത് കൊണ്ട് എന്റെ ചെറുപ്പകാലത്തെ ഏറ്റവും വലിയ ആശകളില്‍ ഒന്നായിരുന്നു നീന്തല്‍ പഠിക്കുക എന്നുള്ളത്.നീന്തല്‍ പഠിക്കാന്‍ ഏറ്റവും നല്ല എളുപ്പ വഴി കാറ്റുനിറച്ച ട്യൂബാണെന്ന് മനസ്സിലാക്കിയ ഞാന്‍ ആറാം തരത്തില്‍ പഠിക്കുമ്പോള്‍ തന്നെ ഒരു പഴയ ജീപിന്റെ ട്യൂബ് ഒപ്പിച്ചെടുത്തു.

എന്നിട്ട് ഒരു കയ്യില്‍ കാറ്റു നിറച്ച ട്യൂബും പിടിച്ച് എന്നും തോട്ടിന്റെ കരക്ക് ചെന്ന് വെള്ളത്തില്‍ ചാടാന്‍ വേണ്ടി ചട്ടം കെട്ടി നില്‍ക്കും,പക്ഷെ ഒടുക്കത്തെ ധൈര്യം കാരണം കാല്‍ വെള്ളത്തില്‍ കുത്താന്‍ മാത്രം പറ്റിയില്ല.അങ്ങിനെ നാലോ അഞ്ചോ ദിവസം കടന്ന് പോയി.എന്റെ ദുഖം മനസ്സിലാക്കി ഒരു ദിവസം പിതാജി എന്റെ കൂടെ തോട്ടില്‍ വന്നു.ഞാന്‍ ട്യൂബ് പിടിച്ച് മുന്നിലും പിതാജി പിന്നിലും ആയിട്ട് ചെന്ന്
അധികം വെള്ളമില്ലാത്ത സ്ഥലം നോക്കി എന്നെ ഇറക്കിയിട്ട് ട്യൂബിന്റെ നടുക്ക് സ്ഥാനമുറപ്പിച്ചു തന്നു.ഉള്ളില്‍ നല്ല പേടി തോന്നിയെങ്കിലും വെള്ളത്തിന്റെ മുകളിലങ്ങനെ ഒഴുകി നടക്കുന്നത് ഒരു നല്ല അനുഭവമായിട്ട് തോന്നി. അങ്ങനെ ട്യൂബിന്റെ സഹായത്തോടെ ഞാന്‍ പതുക്കെ എല്ലാരും വെള്ളത്തില്‍ ചാടുന്ന ഭാഗത്ത് പോയി ചാടും എന്നിട്ട് ഒരു പത്തിരുപത് മീറ്റര്‍ മുന്നില്‍ വന്ന് കരക്ക് കേറുകയും ചെയ്യും.ഒഴുക്കില്‍ ഒഴുകി വന്നിട്ട് കേറുന്ന സ്ഥലമെത്തുമ്പോള്‍ ഒരു ടെന്‍ഷനാ എങ്ങാനും പിടിത്തം കിട്ടി ഇല്ലേല്‍ നേരെഅറബി കടലില്‍ ചെന്നെത്തും അത്രക്ക് ഒഴുക്കാ വെള്ളത്തിന്.

ഞാനൊരു പാവമാണെന്നുള്ള വലിയ ഒരു ലേബല്‍ നെറ്റിമ്മല്‍ ഒട്ടിച്ച് ട്യൂബുമായിട്ട് വെള്ളതില്‍ ചാടാന്‍ വരുന്ന നേരത്ത് എന്നെ എതിരേല്‍ക്കാന്‍ നീന്തലില്‍ ഡിഗ്രിയും മാസ്റ്റര്‍ ഡിഗ്രിയുമുള്ള ഒരു വലിയ നിര തന്നെ ഉണ്ടായിരുന്നു.റാഗിംഗ് സമയത്ത് സീനിയേസിന്റെ ഇടയില്‍ പെട്ട ജുനിയര്‍ പയ്യന്റെ അവസ്ഥ ആയിരുന്നു എനിക്ക് അപ്പോള്‍.ഒരു ദിവസം നീന്തി കൊണ്ടിരുന്ന എന്റെ കയ്യില്‍ നിന്നും ഒരു ചേട്ടന്‍ ട്യൂബ് തട്ടിപറിച്ചെടുത്തിട്ട് അതിന്റെ മുകളില്‍ വിശാലമായിട്ട് കിടന്ന് നീന്തി ഞാന്‍ വെള്ളത്തിലുമായി,ഗ്ലും ഗ്ലും എന്നും പറഞ്ഞു വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും കുറെ വെള്ളം കുടിച്ചു.കുറേ വെള്ളം കുടിച്ചു കഴിഞ്ഞപ്പോള്‍ പാവം തോന്നി ട്യൂബ് പിടിച്ചെടുത്ത ചേട്ടന്‍ തന്നെ വന്നെന്നെ രക്ഷിച്ചു.

വെള്ളത്തില്‍ കളിച്ചിട്ട് മതിയാക്കാന്‍ ആയോന്നറിയാന്‍ ഞങ്ങള്‍ക്കൊരു വഴി ഉണ്ടായിരുന്നു.കണ്ണ് നല്ല ചോര നിറത്തില്‍ ചുവന്നാല്‍ ‍അതിന്നര്‍ത്ഥം,ഇന്നേക്കുള്ളതായി എന്നാണ്.പിന്നെ അധികം താമസിയാതെ വീട്ടില്‍ ഹാജര്‍ വെക്കും .അല്ലെങ്കീ വൈകി വീട്ടില്‍
ചെല്ലുമ്പോള്‍ കയ്യും കാലുമൊക്കെ ചുവന്നെന്നിരിക്കും നല്ല ചുട്ട പെട കൊണ്ടിട്ട്.

ഇടക്ക് എന്തെങ്കിലും പറഞ്ഞ് സോപ്പിട്ടിട്ട് എന്റെ പെങ്ങളേയും കൂടെ കൂട്ടുമായിരുന്നു.എന്നിട്ട് നീന്തം കഴിഞ്ഞ് ,വെള്ളം കുറഞ്ഞ ഭാഗത്ത് പോയിട്ട് തോര്‍ത്തുമുണ്ട് വീശി പരല്‍ മീനിനെ പിടിക്കും രണ്ടാളും കൂടി.ഇങ്ങനെ കിട്ടുന്ന പരല്‍ മീനിനെ ഒക്കെ വീട്ടിലെ കിണറ്റില്‍ കൊണ്ടിടും.

എന്റെ നീന്തല്‍ കഥകള്‍ കേട്ട് പൂതികേറി ,സമപ്രായക്കാരിയായ എന്റെ കസിന്‍ സിസ്റ്റര്‍ ഒരു ദിവസം എന്റെ കൂടെ നീന്തല്‍ കാണാന്‍ കൂടെപുറപ്പെട്ടു.ഒരു ധൈര്യത്തിന് പിതാജിയും കൂടെ വന്നിരുന്നു.എന്റെ കഴിവുകള്‍ പുറത്തെടുക്കാന്‍ പറ്റിയ അവസരമാണെന്ന് മനസ്സിലാക്കി
അവളെ കാണിക്കാന്‍ വേണ്ടി പലതരം അഭ്യാസം ഞാന്‍ പുറത്തെടുത്തു തുടങ്ങി.ട്യൂബ് ആദ്യം വെള്ളത്തിലേക്ക് ഒറ്റ ഏര്‍ വെച്ച് കൊടുത്തിട്ട് അതിന്റെ നടുക്കേക്ക് കരയില്‍ നിന്ന് ഡൈവ് ചെയ്‌ത് കേറുക.പിന്നെ വീട്ടില്‍ ചാരു കസാരയില്‍ ഇരിക്കുന്ന പോലെ ട്യൂബിന്റെ നടുക്ക് കടന്നിട്ട് ഒറ്റക്കൈകൊണ്ട് തുഴഞ്ഞു നീന്തുക.ഇതു കണ്ട് ഹരം കേറിയ അവള്‍ക്കൊരു പൂതി,അവള്‍ക്കും ഒന്നു നീന്തണം.ജനിച്ചിട്ട് ഇന്നേവരെ തോടു പോലും കാണാത്ത ഇവളെങ്ങാനും വെള്ളത്തിലിറങ്ങിയാല്‍ എന്ന് ആലോജിച്ച് നില്‍ക്കുമ്പോള്‍ തന്നെ പിതാജി സമ്മതം മൂളി കഴിഞ്ഞിരുന്നു.

എന്നാല്‍ ചാടിക്കോന്ന് പറഞ്ഞ് പിതാജി ട്യൂബ് വെള്ളത്തിലോട്ടിട്ടതും ,എന്നാ ശരീന്നു പറഞ്ഞ് അവള്‍ എടുത്തൊരൊറ്റ ചാട്ടം വെച്ചുകൊടുത്തു ,പക്ഷെ ആവേശത്തില്‍ എടുത്ത് ചാടിയപ്പോള്‍ കരക്‌റ്റ് ട്യൂബിന്റെ നടുക്ക് തന്നെ ലാന്റ് ചെയ്തെങ്കിലും പിടിവള്ളികിട്ടാതെ ശരോന്ന് പറഞ്ഞ് വെള്ളത്തിന്റെ അടിയിലോട്ട്
ആണ്ടങ്ങ് പോയി.

എനിക്കാകെ കയ്യും കാലും വിറച്ചിട്ട് പിന്നവിടെങ്ങും സ്ഥലം പോര.അവള്‍ വെള്ളത്തില്‍ മുങ്ങിയത് കണ്ടതും പിതാജി
അവസരത്തിനൊത്ത്പ്രവര്‍ത്തിച്ചു.അവള്‍ മുങ്ങിപ്പോയതിന്റെ കുറച്ചു മുന്നിലായിറ്റ് പിതാജിയും ചാടി ഊളിയിട്ടു ,ഒരു മിനിട്ട് നേരം ഞാന്‍ നോക്കി നിന്നു ഒരനക്കവും എവിടുന്നുമില്ല. ഇവരെ രണ്ടാളെയും തപ്പി വെള്ളത്തില്‍ ഇറങ്ങാന്ന് വെച്ചാല്‍ എന്നിലെ നീന്തല്‍ കാരനെട്ട് അനുവദിക്കുന്നുമില്ല,പോരാത്തതിന്‌
കയ്യിലിരുന്ന ട്യൂബ് വെള്ളത്തീ പോവുകയും ചെയ്‌തു.

എന്റെ പേടികളെ എല്ലാം കൈലോടി തോടു കടത്തി കൊണ്ട് ഏതാണ്ട് ഒരു 7 മീറ്റര്‍ താഴെ ആയിട്ട് പിതാജിപൊങ്ങി വന്നു ,ഒരു കയ്യില്‍ എന്റെ കസിനെയും പിടിച്ചു കൊണ്ട്.അന്നേരം എന്റെ മനസ്സില്‍ തോന്നിയ സന്തോഷം പറഞ്ഞ് അറിയിക്കാന്‍ പറ്റാത്തതായിരുന്നു.